ബ്രസൽസ്
വ്യോമാതിർത്തി സംരക്ഷിക്കാൻ ഉക്രൈനിൽ വ്യോമ നിരോധിത മേഖല ഏർപ്പെടുത്തണമെന്ന ഉക്രൈന്റെ ആവശ്യം തള്ളി നാറ്റോ. ഇത് തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നാറ്റോ ഉക്രൈന്റെ ആവശ്യം നിരാകരിച്ചത്. തങ്ങൾ ഈ സംഘർഷത്തിന്റെ ഭാഗമല്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ സെൻസ് സ്‌റ്റോൾട്ടൻബെർഗ് വ്യക്തമാക്കി. ആക്രമണം ഉക്രൈനു പുറത്തെത്താതെ നോക്കാൻ ഞങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ, റഷ്യക്കുമേൽ കൂടുതൽ ഉപരോധമേർപ്പെടുത്താൻ യൂറോപ്പ് ശ്രമിക്കുമെന്ന് നാറ്റോ മേധാവി അറിയിച്ചു.
അതേസമയം, നാറ്റോയുടെ നിലപാട് റഷ്യക്ക് ബോംബിടാൻ അനുമതി നൽകുന്നതിനു തുല്യമാണെന്ന് ഉക്രൈൻ പ്രസിഡന്റ് വ് ളാദിമിർ സെലൻസ്‌കി കുറ്റപ്പെടുത്തി. നേരത്തെ റഷ്യൻ യുദ്ധവിമാനങ്ങളിൽ നിന്നും മിസൈലുകളിൽ നിന്നും ഉക്രൈനു സംരക്ഷണം ലഭിക്കുന്നതിനാണ് സെലൻസ്‌കി പറക്കൽ നിരോധിത മേഖല ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്.
സെപ്രോസിയ ആണവനിലയം റഷ്യ ആക്രമിച്ചതോടെയാണ് ഉക്രൈൻ രാജ്യത്ത് വ്യോമനിരോധിത മേഖല ഏർപ്പെടുത്തണമെന്ന ആവശ്യവുമായി നാറ്റോയെ സമീപിച്ചത്. നേരത്തെ 1991ലെ ഗൾഫ് യുദ്ധത്തെ തുടർന്ന് 10 വർഷത്തോളം ഇറാഖിലെ ചില മേഖലകളിൽ പടിഞ്ഞാറൻ രാജ്യങ്ങൾ പറക്കൽ നിരോധിത മേഖല പ്രഖ്യാപിച്ചിരുന്നു. 1993-95ലെ ബോസ്‌നിയ-ഹെർസഗോവിന ആഭ്യന്തരയുദ്ധ കാലത്തും 2011ലെ ലിബിയൻ ആഭ്യന്തരയുദ്ധ കാലത്തും വ്യോമനിരോധിത മേഖല ഏർപ്പെടുത്തിയിരുന്നു.
Comments are closed for this post.