
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മൂന്നാംഘട്ട പ്രൈമറിയിലും കോക്കസിലും ട്രംപിനും ഹിലരിക്കും വിജയം. സൗത്ത് കരോലിനയിലെ പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായേക്കാവുന്ന ഡോണാള്‍ഡ്് ട്രംപ് വിജയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണ് നെവാഡ കോക്കസില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
നേരത്തെ രണ്ടാംഘട്ടത്തില്‍ അയോവയില്‍ ഹിലരി ക്ലിന്റണിനെ തോല്‍പ്പിച്ച ബേണി സാന്‍ഡേഴ്സിനെതിരേ വന്‍മുന്നേറ്റം നടത്തിയാണ് നെവാഡയില്‍ ഹിലരി മൂന്നാംഘട്ടത്തില്‍ ജയിച്ചുകയറിയത്. നെവാഡയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ലേബര്‍ യൂനിയനുകളുടെയും അനുകൂല പിന്തുണയാണ് ഹിലരിക്ക് മുന്നേറ്റത്തിന് സഹായിച്ചത്.
ഇതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള ഹിലരിയുടെ സാധ്യതകളേറിയിരിക്കുകയാണ്. ഫെബ്രുവരി 27നാണ് ഇനി സൗത്ത് കരോലിനയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോക്കസ്. ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റക്കാര്‍ക്കെതിരേയുള്ള പ്രസ്്താവനക്കെതിരേ മാര്‍പാപ്പ രംഗത്തുവന്നതിനു പിന്നാലെയാണ് സൗത്ത് കരോലിനയില്‍ മൂന്നാം ഘട്ട പ്രൈമറിയില്‍ ട്രംപ് വിജയിച്ചത്. 33 ശതമാനം വോട്ടുകളാണ് ട്രംപ് ഇവിടെ നേടിയത്.
ഇവിടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജെബ് ബുഷ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുളള മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. മുന്‍ ഫ്ളോറിഡ ഗവര്‍ണറാണ് ജെബ് ബുഷ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് ബുഷ് കഴിഞ്ഞ കോക്കസുകളില്‍ പങ്കെടുത്തിരുന്നത്. മൂന്നിലും ബുഷ് മോശം പ്രകടനമാണ് കാഴ്ചവച്ചത്. നേരത്തെ അയോവയില്‍ നടന്ന പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിന് കനത്ത വെല്ലുവിളി ഉയര്‍ത്തി വിജയിച്ച ടെക്സാസ് സെനറ്ററായ ടെഡ് ക്രൂസും, ഫ്ളോറിഡ സെനറ്റര്‍ മാര്‍കോ റുബിയോയുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് പിന്നിലുള്ളത്. നേരിയ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുളള വോട്ടിങ് ശതമാനത്തിലുള്ളത്. മാര്‍കോ റുബിയോക്ക് 21.56 ശതമാനം വോട്ടും, ടെഡ് ക്രൂസിന് 21.54 ശതമാനം വോട്ടുമാണ് ലഭിച്ചത്.
സൗത്ത് കരോലിനയില്‍ തന്റേത് സാധ്യമായ വിജയമെന്നായിരുന്നു ഫലമറിഞ്ഞശേഷം ട്രംപിന്റെ ട്വീറ്റ്.അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പ്രൈമറി, കോക്കസ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ പ്രൈമറിയില്‍ വോട്ടെടുപ്പും, കോക്കസില്‍ സംവാദവുമാണ് നടക്കുന്നത്. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ സൂപ്പര്‍ ടൂസ്ഡെ ആയ മാര്‍ച്ച് ഒന്നിനു നടക്കുന്ന വോട്ടെടുപ്പിനു മുന്നോടിയായി ശക്തമായ പ്രചാരണങ്ങളോടെ മുന്‍പന്തിയിലെത്താനാണ് സ്ഥാനര്‍ഥികളുടെ ശ്രമം.