2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബഹിരാകാശ നിലയത്തില്‍ നാലു പുതുമുഖങ്ങള്‍ കൂടി

 
കേപ്കനാവെറല്‍(യു.എസ്): റോക്കറ്റ് ബൂസ്റ്ററും കാപ്‌സ്യൂള്‍ പേടകവും പുനരുപയോഗിച്ചുള്ള ആദ്യ ദൗത്യത്തില്‍ ഒരു വനിതയടക്കം നാലു പേരെ അന്താരാഷ്ട്ര ബഹിരാകാശ നിലയിലെത്തിച്ചു. നാസയ്ക്കു വേണ്ടി സ്‌പേസ് എക്‌സാണ് ക്രൂ-2 എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. യു.എസ്, ജപ്പാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് നിലയത്തിലെത്തിയത്. 24 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഇവര്‍ നിലയത്തിലെത്തിയത്. മണിക്കൂറില്‍ 17,000 മൈലിലധികം വേഗത്തിലുള്ള സഞ്ചാരമായിരുന്നു ഇവരുടേത്. ഭൂമിയില്‍ നിന്ന് 420 കിലോമീറ്റര്‍  ഉയരത്തിലാണ് അന്താരാഷ്ട്ര നിലയം. നാസയിലെ ബഹിരാകാശയാത്രികരായ ഷെയ്ന്‍ കിംബ്രോ(53), പൈലറ്റ്  മേഗന്‍ മാക് അര്‍തര്‍(49),ജപ്പാനിലെ ജാക്‌സ ബഹിരാകാശ ഏജന്‍സിയിലെ അക്കിഹിക്കോ ഹോഷിഡ(52),യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തോമസ് പെസ്‌ക്വെറ്റ്(43) എന്നിവരാണ് യാത്രയില്‍ ഉണ്ടായിരുന്നത്.ആറു മാസം ഇവര്‍ ഇവിടെ തങ്ങും. നിലവില്‍ 11 പേരാണ് നിലയത്തിലുള്ളത്. ഇത് ആദ്യമായാണ് ഇത്രയും കൂടുതല്‍ പേര്‍ ഇവിടെ തങ്ങുന്നത്. ഏപ്രില്‍ 28 ന് നാലു പേര്‍ സ്‌റ്റേഷനില്‍ നിന്ന് തിരികെ പോരും. ശരീരത്തിലെ കോശങ്ങള്‍ ബഹിരാകാശത്ത് പെരുമാറുന്ന രീതിയെക്കുറിച്ച് പഠിക്കുകയെന്നതാണ് പുതിയ ദൗത്യത്തിന്റെ ലക്ഷ്യം. കൂടാതെ ബഹിരാകാശത്ത് മരുന്നുകളുടെയും വാക്‌സിനുകളുടെയും വികസനവും പഠിക്കും. 21 വര്‍ഷം പഴക്കമുള്ളതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.നാസ സ്വകാര്യ മേഖലയിലെ സ്‌പേസ് എക്‌സുമായി 2.6 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഉണ്ടാക്കിയിട്ടുള്ളത്. ബഹിരാകാശ പേടകം നിര്‍മിച്ച് പരീക്ഷിക്കുക എന്ന ചുമതല സ്വകാര്യമേഖലയ്ക്ക് കൈമാറിയത് ഇതാദ്യമാണ്. 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.