സ്വന്തം ലേഖകൻ
കോട്ടയം
മഹാപ്രളയത്തിനു ശേഷം കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാൻ ആവിഷ്‌കരിച്ച ഡച്ച് മോഡൽ ‘റൂം ഫോർ റിവർ’ പദ്ധതി ഈ മഴക്കാലത്തും നടപ്പാകില്ല. കുട്ടനാട്ടിലെ പ്രളയസാധ്യത മുന്നിൽക്കണ്ട് 2019 മെയിലാണ് മുഖ്യമന്ത്രിയും സംഘവും നെതർലൻഡ്‌സിൽ നേരിട്ടെത്തി പദ്ധതി വിലയിരുത്തിയത്. തുടർന്ന് നാട്ടിലെത്തി ഹൈഡ്രോ ഡൈനാമിക് പഠനത്തനായി ചെന്നൈ ഐ.ഐ.ടിയെ ഏൽപിക്കുകയും ചെയ്തു.
നെതർലൻഡ്‌സ് യാത്രയ്ക്കും ഐ.ഐ.ടി കരാറിനുമായി ഒന്നരക്കോടി രൂപയ്ക്കു മുകളിലാണ് ഇതുവരെ ചെലവായത്. ഐ.ഐ.ടിക്ക് 1.38 കോടിയും യാത്രയ്ക്ക് 20 ലക്ഷവും ചെലവായി. എന്നാൽ വർഷം മൂന്നായിട്ടും പദ്ധതി എങ്ങുമെത്തിയില്ല.കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം കുറയ്ക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിലേക്ക് ഒഴുകിയെത്തുന്ന പമ്പയുടെ ഒഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അച്ചൻകോവിൽ, മണിമല, എന്നീ നദികളും പദ്ധതിയിൽപ്പെടുന്നു. ഇതു സംബന്ധിച്ച് ഐ.ഐ.ടി കഴിഞ്ഞ മാസം ജലവിഭവവകുപ്പിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. അന്തിമ റിപ്പോർട്ട് ഈ മാസം സമർപ്പിക്കും. ഇതിലെ നിർദേശങ്ങൾ സംബന്ധിച്ച് കൃഷിവകുപ്പുമായും പാടശേഖര സമിതി അടക്കമുള്ളവയുമായും ചർച്ച നടത്തിയ ശേഷമാകും അന്തിമ രൂപരേഖ തയാറാക്കുക. പദ്ധതി അനുയോജ്യമല്ലെന്നു വന്നാൽ ചർച്ചയിലെ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി പഠനം നടത്തി മറ്റൊരു റിപ്പോർട്ടു നൽകാൻ ഐ.ഐ.ടിയെത്തന്നെ ഏൽപ്പിക്കാനാണ് നിലവിലെ തീരുമാനം. പദ്ധതി വൈകുമെന്നതുകൊണ്ടുതന്നെ ഈ മഴക്കാലത്തും കുട്ടനാട് പ്രളയഭീതിയിൽത്തന്നെ കഴിയണം.
Comments are closed for this post.