വത്തിക്കാന്‍ സിറ്റി: ബാല ലൈംഗികപീഡനത്തിന് ആരോപണവിധേയരായ പുരോഹിതരെ സംരക്ഷിക്കുന്ന ബിഷപ്പുമാരെ പുറത്താക്കുമെന്ന് മാര്‍പാപ്പ. ഇത്തരം പുരോഹിതര്‍ക്കെതിരേ നിയമനടപടി തുടരാന്‍ അദ്ദേഹം അനുമതി നല്‍കി. വത്തിക്കാന്‍ സഭ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു പുരോഹിതന്മാരുടെ ലൈംഗിക പീഡനം. പോപ്പായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചുമതലയേറ്റെടുത്തശേഷം ഇത്തരം പുരോഹിതര്‍ക്കെതിരേ കടുത്ത നടപടിയെടുത്തിരുന്നു. പുരോഹിതന്മാരുടെ ലൈംഗിക പീഡനം സഭയ്ക്കുള്ളില്‍ ചര്‍ച്ചചെയ്യേണ്ട വിഷയമല്ലെന്നും പൊലിസിനു റിപ്പോര്‍ട്ട് ചെയ്യണമെന്നും മാര്‍പ്പാപ്പ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
2014ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ നിയോഗിച്ച കമ്മിഷനാണ് പീഡനവിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ 15 വര്‍ഷമായി കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കത്തോലിക്കാ സഭയ്ക്കുള്ളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ബിഷപ്പുമാരെ ഇടവകകളിലേക്ക് സ്ഥലംമാറ്റുകയല്ലാതെ മറ്റു നടപടികളൊന്നുമെടുത്തിരുന്നില്ല.
ലൈംഗിക പീഡനക്കാരെ കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്യേണ്ടത് ബിഷപ്പുമാരാണ്. എന്നാല്‍, നിരവധി ബിഷപ്പുമാര്‍ ഇക്കാര്യത്തില്‍ കൃത്യവിലോപം നടത്തിയതായി അന്വേഷണസമിതി കണ്ടെത്തിയിരുന്നു. ബിഷപ്പുമാരെ നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായി വത്തിക്കാന്‍ പുതിയ നിയമാവലിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഷപ്പുമാരുടെ പരിധിയില്‍ വരുന്ന പുരോഹിതരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ബിഷപ്പുമാര്‍ക്കുണ്ടെന്ന് നിയമാവലി പറയുന്നു.
Comments are closed for this post.