2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നീറ്റ് യു.ജി ജൂലൈ 17ന്; അപേക്ഷ മെയ് ആറു വരെ

   

എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള പൊതുപരീക്ഷ നീറ്റ് യു.ജി (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്: അണ്ടർ ഗ്രാജ്വേറ്റ് 2022) ജൂലൈ 17ന് (ഞായർ) ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 5.20 വരെ നടക്കും.
മൂന്നു മണിക്കൂർ ആയിരുന്ന പരീക്ഷ ഇത്തവണ 20 മിനിറ്റ് കൂടി അധികം അനുവദിച്ചിട്ടുണ്ട്. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണു പരീക്ഷാ ചുമതല. ആയുഷ് അടക്കം ഇന്ത്യയിലെ എല്ലാ അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങൾ, എയിംസ്, ജിപ്‌മെർ, കൽപിത സർവകലാശാലകൾ എന്നവയിലെ ബാച്‌ലർ ബിരുദ പ്രവേശനം നീറ്റ് സ്‌കോർ അടിസ്ഥാനമാക്കി മാത്രമേ നടത്താനാവൂ.

ആഗ്രിക്കൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി വിഷയങ്ങളിലെ പ്രവേശനവും നീറ്റ് അടിസ്ഥാനത്തിലാകും. മലയാളമുൾപ്പെടെ 13 ഭാഷകളിലാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. അപേക്ഷാവേളയിൽ തിരഞ്ഞെടുക്കുന്ന ഭാഷ പിന്നീട് മാറ്റാനാകില്ല. മലയാളം തിരഞ്ഞെടുക്കുന്നവർക്ക് ഇംഗ്ലിഷ് ബുക്‌ലെറ്റ് കൂടി നൽകും. ചോദ്യങ്ങളിലോ ഓപ്ഷനിലോ പരിഭാഷയിൽ പിഴവുണ്ടെങ്കിൽ ഇംഗ്ലിഷിലുള്ളതാകും അന്തിമമായി കണക്കാക്കുക.
മെയ് ആറിന് രാത്രി 11.50 വരെ neet.nta.nic.in. എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മെയ് ഏഴിന് രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കാം. 1,600 രൂപയാണ് അപേക്ഷ ഫീസ്. ജനറൽ, ഇ.ഡബ്ലിയു.എസ്, ഒ.ബി.സി 1,500 രൂപയും പട്ടികജാതി, ഭിന്നശേഷി, ട്രാൻസ് ജെൻഡർ 900 രൂപയും വിദേശത്ത് പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നവർക്ക് 8,500 രൂപയുമാണ് ഫീസ്.

പ്രവേശന യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (അഥവാ ബയോടെക്‌നോളജി) എന്നിവയ്ക്കു മൊത്തം 50 ശതമാനം എങ്കിലും മാർക്കോടെ 12 ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി. 12ലെ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2022 ഡിസംബർ 31ന് 17 വയസു തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ഒ.സി.ഐ /പി.ഐ.ഒ വിഭാഗക്കാരെ പ്രവേശനത്തിന് എൻ.ആർ.ഐ അഥവാ സൂപ്പർന്യൂമററി സീറ്റുകളിലേക്കു മാത്രമേ പരിഗണിക്കൂ.
ഓപൺ സ്‌കൂൾ വിദ്യാർഥികളെയും ബയോളജി/ബയോടെക്‌നോളജി അഡീഷനൽ വിഷയമായി പഠിച്ചവരെയും നീറ്റിനിരുത്തുമെങ്കിലും ബന്ധപ്പെട്ട കോടതിക്കേസുകളിലെ വിധിക്കു വിധേയമായിട്ടായിരിക്കും പ്രവേശനം.
മലയാളം
തിരഞ്ഞെടുക്കുമ്പോൾ
കേരളത്തിലും ലക്ഷദ്വീപിലുമാണ് മലയാളം ലഭ്യമാകുന്നത്. മലയാളം തിരഞ്ഞെടുക്കുന്നവർ ഒരുകാര്യം ശ്രദ്ധിക്കണം. ഇഷ്ടമുള്ള നാല് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ കാണിക്കാനായിരിക്കും നിർദേശം. സാധാരണഗതിയിൽ ഇതനുസരിച്ച് കേന്ദ്രം അനുവദിച്ചുകിട്ടും. മലയാളത്തിൽ ചോദ്യം വേണമെന്ന് കാണിച്ചവരുടെ കാര്യത്തിൽ, അവരാവശ്യപ്പെട്ട കേന്ദ്രങ്ങളിലൊന്നും വേണ്ടത്ര മലയാളം അപേക്ഷകരില്ലാത്ത പക്ഷം, ചോദിച്ചിട്ടില്ലാത്ത ഏതെങ്കിലും കേന്ദ്രത്തിലേക്ക് അലോട്ട് ചെയ്‌തെന്നിരിക്കും. ഏതു പ്രാദേശികഭാഷയിൽ ചോദ്യക്കടലാസ് ആവശ്യപ്പെട്ടാലും ഈ അസൗകര്യമുണ്ടാവാം.
പരീക്ഷ
കടലാസും പേനയും ഉപയോഗിച്ചുള്ള ഒരു പേപ്പർ. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ യഥാക്രമം 45 വീതം ആകെ 180 ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് 200 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. ഓരോ വിഷയത്തിലും 35, 15 വീതം ചോദ്യങ്ങളുള്ള എ,ബി വിഭാഗങ്ങളാണ്. ബിയിലെ 15ൽ 10ന് ഉത്തരം നൽകിയാൽ മതി. ഓരോ ചോദ്യ
ത്തിനും നേർക്കുള്ള നാലുത്തരങ്ങളിൽനിന്നു

ശരിയുത്തരം തിരഞ്ഞെടുക്കണം. ശരിയുത്തരത്തിനു 4 മാർക്ക് വീതം ആകെ 720 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. കാൽക്കുലേറ്റർ, ലോഗരിതം ടേബിൾ മുതലായവ പരീക്ഷാഹാളിൽ അനുവദിക്കാത്തതിനാൽ തയാറെടുപ്പ് അതനുസരിച്ചാവണം.

കേരളത്തിൽ 16 കേന്ദ്രം

കേരളത്തിൽ 16 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, മൂവാറ്റുപുഴ അല്ലെങ്കിൽ എറണാകുളം, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. രാജ്യത്ത് 543 , വിദേശത്ത് 14 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇതിൽ എട്ടെണ്ണം ഗൾഫ് രാജ്യങ്ങളിൽ.
അബുദാബി, ദുബൈ, ഷാർജ എന്നിങ്ങനെ യു.എ.ഇയിൽ മൂന്നു കേന്ദ്രങ്ങളും സഊദി (റിയാദ്), ഖത്തർ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ബഹ്‌റൈൻ (മനാമ), ഒമാൻ (മസ്‌കത്ത്) എന്നിവിടങ്ങളിൽ ഓരോ കേന്ദ്രവുമുണ്ട്. ശ്രീലങ്ക (കൊളംബോ) മലേഷ്യ (ക്വാലലംപുർ), സിംഗപ്പുർ (സിംഗപ്പുർ), നേപ്പാൾ (കഠ്മണ്ഡു) നൈജീരിയ (ലാഗോസ്), തായ്‌ലൻഡ് (ബാങ്കോക്ക്) എന്നിവയാണു വിദേശ രാജ്യങ്ങളിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങൾ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.