
നീണ്ട ഇടവേളക്ക് ശേഷം ബാബരി മസ്ജിദ് കേസില്‍ സുപ്രിം കോടതി വിധി ശുഭസൂചനകളാണ് നല്‍കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണം, വിധി പുറപ്പെടുവിക്കുന്നത് വരെ ജഡ്ജിമാരെ മാറ്റാന്‍ പാടില്ല, മതിയായ കാരണങ്ങളില്ലാതെ കേസ് മാറ്റിവയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ഈ കേസില്‍ സുപ്രിം കോടതി മുന്നോട്ട് വച്ചത്. 25 വര്‍ഷത്തോളം ഇഴഞ്ഞു നീങ്ങിയിരുന്ന കേസുകളിലാണ് സുപ്രിം കോടതി വിധിയോടെ വേഗത കൈവരാന്‍ പോകുന്നത്. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം എന്ന നിലയില്‍ ബാബരി കേസില്‍ നമ്മുടെ നീതിപീഠങ്ങള്‍ക്ക് എന്നും പഴി കേട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സുപ്രിം കോടതി കൈക്കൊണ്ട ഈ തീരുമാനം അഭിനന്ദനീയമാണ്.
എന്നാല്‍ മറക്കു പിന്നില്‍ കൃത്യമായ അജന്‍ഡകളാണ് ഈ വിധിയിലൂടെ ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈയില്‍ തീരുകയാണ്. കേന്ദ്ര ഭരണം ബി.ജെ.പി ആയതിനാല്‍ വരുന്ന രാഷ്ട്രപതി ബിജെ.പി പ്രതിനിധി ആകുമെന്നതില്‍ തെല്ലും സംശയവുമില്ല. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പക്ഷത്തു നിന്നും ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേര് എല്‍.കെ അധ്വാനിയുടേതാണ്. എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയുടെ അച്ചുതണ്ട് കറക്കുന്ന മോദി, അമിത്ഷാ കൂട്ടുകെട്ടിനു അധ്വാനിയെ അത്രക്ക് പിടിച്ചിട്ടില്ല. അതിനാല്‍ തന്നെ അധ്വാനിയെ ഒതുക്കിയെ പറ്റൂ. ക്രിമിനല്‍ കുറ്റത്തില്‍ വിചാരണ നേരിടുന്ന ആളെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തി കൊണ്ട് വരുന്നതിലും പരിമിതികള്‍ ഉണ്ട്. ഇത് മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് സി.ബി.ഐ യെ ഉപയോഗിച്ച് തട്ടി കൂട്ടി അധ്വാനിയെ മോദി ഒതുക്കിയത്. ഈ കേസില്‍ അത്രത്തോളം ആത്മാര്‍ഥത മോദിക്കുണ്ടെങ്കില്‍ കേന്ദ്രമന്ത്രി ഉമാഭാരതിക്കുമേല്‍ കൂടി ഗൂഢാലോചനാ കുറ്റം സ്ഥാപിച്ചു കഴിഞ്ഞ സ്ഥിതിയില്‍ അവരോടു രാജി വയ്ക്കാന്‍ പറയുന്നതാണ് മോദി കാണിക്കേണ്ട ധാര്‍മികത. മറ്റൊന്ന് കേസ് തീര്‍പ്പാക്കാന്‍ സുപ്രിം കോടതി മുന്നോട്ടു വച്ച കാലപരിധി രണ്ടു വര്‍ഷം. അതായത് കേസ് തീരുക 2019ല്‍. അടുത്ത ലോകസഭ ഇലക്ഷന് കോപ്പ് കൂട്ടുന്ന സമയം.