2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തട്ടിപ്പുകേസ് പ്രതിക്ക് സഹായം: ആര്യാടന്‍ ഷൗക്കത്തിനെ ഇ.ഡി ചോദ്യം ചെയ്തു

 

കോഴിക്കോട്: വിദ്യാര്‍ഥികളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത പ്രതിക്ക് സഹായം ചെയ്‌തെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഓഫിസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ഇന്നലെ പകല്‍ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒന്‍പതു വരെ നീണ്ടു. വിദ്യാഭ്യാസ തട്ടിപ്പു കേസില്‍ പ്രതിയായ സിബി വയലില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് അംഗമെന്ന വ്യാജ മേല്‍വിലാസം സംഘടിപ്പിച്ചു നല്‍കിയെന്നും ഇതിനായി മൂന്ന് കോടി രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
ആര്യാടന്‍ ഷൗക്കത്തിന്റെ അടുപ്പക്കാരനായ തിരുവമ്പാടി സ്വദേശി സിബി വയലില്‍ തന്റെ മേരിമാത എജ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ പേരില്‍ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയിരുന്നു. കാനഡ, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ എം.ബി.ബി.എസ് പഠനത്തിന് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ തട്ടിപ്പിനിരയായി. ഈ കേസില്‍ ഇയാളെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മലയോര കര്‍ഷക മുന്നണി സ്ഥാനാര്‍ഥിയായിരുന്നു സിബി വയയില്‍. തെരഞ്ഞെടുപ്പ് സമയത്ത് ഇയാള്‍ സഞ്ചരിച്ചിരുന്നത് അശോകചിഹ്നം ഉള്‍പ്പെടുന്ന എഫ്.സി.ഐയുടെ ബോര്‍ഡ് വച്ച കാറിലായിരുന്നു.
തട്ടിപ്പുകേസില്‍ പ്രതിയായ വ്യക്തി എഫ്.സി.ഐ ബോര്‍ഡ്‌വച്ച കാറില്‍ സഞ്ചരിക്കുന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിലമ്പൂര്‍ സ്വദേശിയായ സിജി ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തായത്. തുടര്‍ന്ന് കേസ് ഇ.ഡിക്ക് കൈമാറുകയായിരുന്നു.
എഫ്.സി.ഐ അംഗമാക്കാനായി ആര്യാടന്‍ ഷൗക്കത്തും മാധ്യമപ്രവര്‍ത്തകനായ എം. പി വിനോദ് എന്നയാളും മൂന്ന് കോടി രൂപ കൈപ്പറ്റിയെന്ന് ചോദ്യം ചെയ്യലില്‍ സിബി വയലില്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിനു വിധേയനാക്കിയ വിനോദിനെയും ഇ.ഡി പ്രതിചേര്‍ത്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.