തിരുവനന്തപുരം
പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്കും കൊല്ലത്തും മലപ്പുറത്തും പെയിന്റ് അക്കാദമികൾ സ്ഥാപിക്കുന്നതിനും കേരളവും നെതർലൻഡ്‌സും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇന്ത്യയിലെ നെതർലൻഡ്‌സ് അംബാസഡർ മാർട്ടൻ വാൻ ഡെൻ ബെർഗിന്റേയും സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും(കെ.സി.എച്ച്.ആർ) നെതർലൻഡ് നാഷണൽ ആർക്കൈവ്‌സും ലെയ്ഡൻ സർവകലാശാലയും സംയുക്തമായാണ് കോസ്‌മോസ് മലബാറിക്കസ് പദ്ധതി നടപ്പാക്കുന്നത്. ആറ് വർഷം കൊണ്ട് പൂർത്തിയാകും.
അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം), കൊല്ലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ, ക്രെഡായ് കേരള, നെതർലൻഡ്‌സിലെ പ്രമുഖ പെയിന്റ് കമ്പനിയുടെ ഇന്ത്യൻ സബ്‌സിഡിയറിയായ അക്‌സോ നോബൽ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് പെയിന്റ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള ധാരാണാപത്രം ഒപ്പുവച്ചത്. കൊല്ലം ഐ.ഐ.ഐ.സി കാംപസിലെ പെയിന്റ് അക്കാദമിയിൽ കെട്ടിട പെയിന്റിങിലും മലപ്പുറം തവനൂരിലെ അസാപ് സ്‌കിൽ പാർക്കിലെ അക്കാദമിയിൽ വാഹന പെയിന്റിങിലുമാണ് പരിശീലനം. ആദ്യ വർഷം 380 പേർക്ക് പരിശീലനം നൽകും.
കോസ്‌മോസ് മലബാറിക്കസിന്റെ ഭാഗമായി കേരളത്തിലെ വിദ്യാർഥികൾക്ക് ലെയ്ഡൻ സർവകലാശാലയിൽ എം.എ ബിരുദ പഠനത്തിനും നെതർലൻഡ്‌സിലെ വിദ്യാർഥികൾക്ക് കെ.സി.എച്ച്.ആറിൽ കോസ്‌മോസ് മലബാറിക്കസ് പദ്ധതിയുടെ ഭാഗമായി ഇന്റേൺഷിപ്പിനും അവസരം ലഭിക്കും.
Comments are closed for this post.