ജഹാംഗീർപുരിയിൽ അരങ്ങേറിയത് ഭരണകൂട ഭീകരത
ന്യൂഡൽഹി
ജഹാംഗീർപുരിയിലെ പൊളിക്കലിൽ വിഷയം സുപ്രിംകോടതിക്ക് ഇന്നലെ പരിഗണിക്കേണ്ടി വന്നത് രണ്ടുതവണ. പൊളിക്കൽ നിർത്തിവയ്ക്കണമെന്ന് ഉത്തരവിട്ടിട്ടും അധികൃതർ അത് പരിഗണിക്കാതെ വന്നപ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വീണ്ടും കേസ് പരിഗണിക്കുകയും ഉത്തരവ് ബന്ധപ്പെട്ടവരിലേക്ക് ഉടൻ എത്തിക്കണമെന്ന് നിർദേശിക്കുകയുമായിരുന്നു.
പൊളിക്കാനുള്ള നീക്കത്തിനെതിരേ ജംഇയ്യത്ത് ഉലമായെ ഹിന്ദാണ് സുപ്രിംകോടതിയെ സമീപിച്ചത്. പൊളിക്കൽ നടക്കുന്ന വിവരം കോടതി ചേർന്നയുടൻ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഉന്നയിച്ചു.
നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പൊളിക്കലാണ് നടക്കുന്നതെന്ന് ദവെ ചൂണ്ടിക്കാട്ടി. അനധികൃത നിർമാണം നീക്കംചെയ്യണമെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ നിയമപ്രകാരം കുറഞ്ഞത് 5 മുതൽ 15 ദിവസം മുമ്പേ നോട്ടിസ് നൽകണം. അതിനെതിരെ കോടതിയെ സമീപിക്കാൻ അവർക്ക് അവകാശമുണ്ട്. അതൊന്നും ഉണ്ടായിട്ടില്ല. ഉച്ചയ്ക്ക് 2 മണിക്കാണ് പൊളിക്കൽ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതെങ്കിലും കോടതിയിൽ വിഷയം ഉന്നയിക്കാൻ പോകുന്നുവെന്ന് അറിഞ്ഞതുകൊണ്ടാണ് രാവിലെ 9 മണിക്ക് തന്നെ പൊളിക്കൽ ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് പൊളിക്കൽ നിർത്താനും തദ്സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടത്.
പിന്നാലെ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന് കണ്ടതോടെ ദുഷ്യന്ത് ദവെ വിഷയം വീണ്ടും കോടതി മുമ്പാകെ ഉന്നയിച്ചു. ഉത്തരവുണ്ടായിട്ടും അത് പാലിക്കപ്പെട്ടില്ലെന്നും ഇത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും ദവെ പറഞ്ഞു. ഉത്തരവ് ഇതുവരെ ബന്ധപ്പെട്ടവർക്ക് ലഭിച്ചില്ലെന്നാണ് പറയുന്നതെന്നും ദവെ പറഞ്ഞു. തുടർന്ന് സെക്രട്ടറി ജനറലിനോട് വേഗത്തിൽ ഉത്തരവെത്തിക്കാൻ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.
Comments are closed for this post.