2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്തോനേഷ്യന്‍ യാത്രാവിമാനം കടലില്‍ തകര്‍ന്നുവീണു

 

വിമാനത്തിലുണ്ടായിരുന്നത് 10 കുട്ടികളുള്‍പ്പെടെ 62 പേര്‍, അപകടം പറന്നുയര്‍ന്ന ഉടന്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ യാത്രാവിമാനം കടലില്‍ തകര്‍ന്നുവീണു വന്‍ ദുരന്തം. 10 കുട്ടികളുള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നാലു മിനുട്ടിനകമായിരുന്നു അപകടം.
ശ്രീവിജയ എയര്‍ ഫ്‌ളൈറ്റാണ് അപകടത്തില്‍ പെട്ടതെന്ന് ഗതാഗതമന്ത്രി ബുദി കാര്യ സുമദി അറിയിച്ചു. 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലാകി, ലന്‍സാങ് ദ്വീപുകള്‍ക്കിടയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചെന്ന് തുര്‍ക്കി പത്രമായ ഡെയ്‌ലി സബാഹ് റിപ്പോര്‍ട്ട് ചെയ്തു. ജക്കാര്‍ത്ത തീരത്തിനു സമീപം അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് മല്‍സ്യബന്ധന തൊഴിലാളികള്‍ അറിയിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്തിലെ റഡാറില്‍ നിന്നുള്ള വിവരമനുസരിച്ച് 11,000 അടി ഉയരത്തിലെത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയും താഴേക്ക് പതിക്കുകയും ചെയ്തതായി വിമാന ട്രാക്കിങ് ഏജന്‍സി അറിയിച്ചു. ഉച്ചയ്ക്ക് 2.40നാണ് വിമാനം അവസാനമായി ബന്ധപ്പെട്ടതെന്ന് വ്യോമയാന മന്ത്രാലയ വക്താവ് പറഞ്ഞു.2018 ഒക്ടോറില്‍ ലയണ്‍ എയര്‍ ബോയിങ് വിമാനം പറന്നുയര്‍ന്ന് 12 മിനുട്ടിനകം ജാവാ കടലില്‍ പതിച്ച് 189 പേര്‍ കൊല്ലപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.