കൽപ്പറ്റ
ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിൽ കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം ആരംഭിച്ച ഏരിയ ഇന്റൻസീവ് സ്‌കൂളുകളിൽ (എ.ഐ.പി) അധ്യാപക-വിദ്യാർഥി അനുപാതം ഇപ്പോഴും 1:45 തന്നെ. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ നിയമവും അധ്യാപക-വിദ്യാർഥി അനുപാതം 1:30, 1:35 എന്നിങ്ങനെ പരിഷ്‌കരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും എ.ഐ.പി സ്‌കൂളുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം പരിഷ്‌കരിക്കാൻ സർക്കാർ തയാറായിട്ടില്ല.
1958ലെ കേരള വിദ്യാഭ്യാസ ആക്ടിന് അനുസരിച്ചുള്ള ഒരധ്യാപകന് 45 കുട്ടികളെന്ന അനുപാതമാണ് ഇപ്പോഴും എ.ഐ.പി സ്‌കൂളുകളിൽ തുടരുന്നത്. നിയമമനുസരിച്ച് 2009 മുതൽ അധ്യാപക-വിദ്യാർഥി അനുപാതം നിർബന്ധമായി പരിഷ്‌കരിക്കപ്പെടേണ്ടതാണെങ്കിലും എ.ഐ.പി സ്‌കൂളുകളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.ഒന്നുമുതൽ അഞ്ചുവരെ ഒരു അധ്യാപകന് ഒരുക്ലാസിൽ 30 കുട്ടികളും (1:30), യു.പി സ്‌കൂളുകളിൽ 1:35, ഒൻപത്, 10 ക്ലാസുകളിൽ 1:45 എന്നിങ്ങനെയാണ് സ്‌കൂളുകളിലെ പരിഷ്‌കരിച്ച അധ്യാപക-വിദ്യാർഥി അനുപാതം.
എ.ഐ.പി സ്‌കൂളുകളിൽ ഇത് ഒന്നുമുതൽ തന്നെ ഒരു അധ്യാപകന് 45 കുട്ടികൾ എന്ന നിലയിലാണ്. ഇത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും മേഖലയിലുള്ളവർ പറയുന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും കുട്ടികളും അധ്യാപകരും തമ്മിലുള്ള ആശയ വിനിമയം ശക്തിപ്പെടുത്തി കുട്ടികളുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ക്ലാസ്മുറികളിലെ വിദ്യാർഥികളുടെ എണ്ണം കുറച്ചത്.
എന്നാൽ സംസ്ഥാനത്ത് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ പ്രവർത്തിക്കുന്ന 32 എ.ഐ.പി സ്‌കൂളുകളിൽ പഠിക്കുന്ന 9,000ത്തോളം വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശമാണ് അധികൃതർ നിഷേധിക്കുന്നത്.
സ്‌കൂളുകൾക്ക് എയ്ഡഡ് പദവി നൽകി 2021 സെപ്റ്റംബറിൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും നിയമനങ്ങൾക്ക് ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണെന്നും ആക്ഷേപമുണ്ട്.
Comments are closed for this post.