
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാതാപിതാക്കളേയും സഹോദിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പത്തൊമ്പതുകാരന് ഓണ്‍ലൈന്‍ ഗെയിമിന്റെ അടിമയായിരുന്നുവെന്ന് പൊലിസ്. ക്ലാസുകള്‍ കട്ട് ചെയ്ത് വാടകക്കെടുത്തിരുന്ന റൂമില്‍ കൂട്ടുകാരോടൊപ്പം അക്രമാസക്തമായ ഗെയിമുകള്‍ കളിക്കുകയായിരുന്നു പതിവെന്നും പൊലിസ് വ്യക്തമാക്കി.
മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകള്‍ നേഹ (16) എന്നിവരെയാണ് പത്തൊന്‍പതു വയസുകാരനായ മകന് സൂരജ് വേര്‍മ കുത്തി കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ കണ്ടത്. പിന്നീട് പൊലിസെത്തി അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് മകന് സൂരജ് പിടിയിലാകുന്നത്.
മോഷണശ്രമത്തിനിടെയില്‍ നടന്ന കൊലപാതകം എന്ന തരത്തിലായിരുന്നു മകന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ പൊലിസ് തയാറായില്ല. വീട്ടില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നും കണ്ടെത്തിയതോടെ മകന്റെ വാദം പൊളിഞ്ഞു. കുടുംബത്തിലെ മൂന്നുപേര്‍ കൊലപ്പെട്ടിട്ടും മകന് മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് സൂരജിന് കഴിയാതെ വന്നതോടെ പ്രതി കുറ്റം സമ്മതിച്ചു.
മാതാപിതാക്കള്‍ എപ്പോഴും പഠിക്കാന്‍ നിര്‍ബന്ധിക്കും, ക്ലാസ് കട്ട് ചെയ്താല്‍ ശകാരിക്കും, പട്ടം പറത്താന്‍ സമ്മതിക്കില്ല. ഇവരുടെ ശല്യത്തില്‍നിന്നും രക്ഷപ്പെടുന്നതിനാണ് കുടുംബത്തെ വകവരുത്താന്‍ തീരുമാനിച്ചത്. കൊലപാതകം നടന്ന ദിവസവും മിതിലേഷ് സൂരജിനെ മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വീടിനടുത്തുള്ള കടയില്‍ പോയി കത്തിയും കത്രികയും വാങ്ങിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് കൈയില്‍ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ റൂമിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണര്‍ന്ന മാതാവിനേയും. ശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടക്കള്‍ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.